Bible Versions
Bible Books

Isaiah 26 (MOV) Malayalam Old BSI Version

1 അന്നാളില്‍ അവര്‍ യെഹൂദാദേശത്തു പാട്ടു പാടുംനമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവന്‍ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു.
2 വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിന്‍ .
3 സ്ഥിരമാനസന്‍ നിന്നില്‍ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂര്‍ണ്ണസമാധാനത്തില്‍ കാക്കുന്നു.
4 യഹോവയാം യാഹില്‍ ശാശ്വതമായോരു പാറ ഉള്ളതിനാല്‍ യഹോവയില്‍ എന്നേക്കും ആശ്രയിപ്പിന്‍ .
5 അവന്‍ ഉയരത്തില്‍ പാര്‍ക്കുംന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയില്‍ ഇട്ടു കളഞ്ഞിരിക്കുന്നു.
6 കാല്‍ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.
7 നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
8 അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയില്‍ ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.
9 എന്റെ ഉള്ളം കൊണ്ടു ഞാന്‍ രാത്രിയില്‍ നിന്നെ ആഗ്രഹിച്ചു ഉള്ളില്‍ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാന്‍ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികള്‍ ഭൂമിയില്‍ നടക്കുമ്പോള്‍ ഭൂവാസികള്‍ നീതിയെ പഠിക്കും.
10 ദുഷ്ടന്നു കൃപ കാണിച്ചാലും അവന്‍ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവന്‍ അന്യായം പ്രവര്‍ത്തിക്കും; യഹോവയുടെ മഹത്വം അവന്‍ കാണുകയുമില്ല.
11 യഹോവേ, നിന്റെ കൈ ഉയര്‍ന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷണത അവര്‍ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.
12 യഹോവേ, നീ ഞങ്ങള്‍ക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങള്‍ക്കു വേണ്ടി നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.
13 ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കര്‍ത്താക്കന്മാര്‍ ഞങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തീട്ടുണ്ടു; എന്നാല്‍ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങള്‍ സ്വീകരിക്കുന്നു.
14 മരിച്ചവര്‍ ജീവിക്കുന്നില്ല; മൃതന്മാര്‍ എഴുന്നേലക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദര്‍ശിച്ചു സംഹരിക്കയും അവരുടെ ഔര്‍മ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു.
15 നീ ജനത്തെ വര്‍ദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വര്‍ദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
16 യഹോവേ, കഷ്ടതയില്‍ അവര്‍ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവര്‍ക്കും തട്ടിയപ്പോള്‍ ജപംകഴിക്കയും ചെയ്തു.
17 യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗര്‍ഭണി നോവുകിട്ടി തന്റെ വേദനയില്‍ നിലവിളിക്കുന്നതുപോലെ ഞങ്ങള്‍ നിന്റെ മുമ്പാകെ ആയിരുന്നു.
18 ഞങ്ങള്‍ ഗര്‍ഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്തു ഒരു രക്ഷയും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ഭൂവാസികള്‍ പിറന്നുവീണതുമില്ല.
19 നിന്റെ മൃതന്മാര്‍ ജീവിക്കും; എന്റെ ശവങ്ങള്‍ എഴുന്നേലക്കും; പൊടിയില്‍ കിടക്കുന്നവരേ, ഉണര്‍ന്നു ഘോഷിപ്പിന്‍ ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.
20 എന്റെ ജനമേ, വന്നു നിന്റെ അറകളില്‍ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.
21 യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിപ്പാന്‍ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താന്‍ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×